ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻ ഭർത്താക്കന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 51 വയസുകാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻ ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേനയാണ് സൂസൻ ആദ്യ ഭർത്താവിന്റെ വീട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുമ്പ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. മുൻ ഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് "ഏത് ഭർത്താവ്?' എന്ന് ഇവർ തിരിച്ച് ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.